Saturday 24 December 2011

യല്‍ദാ (ജനനം)

നമ്മുടെ കര്‍ത്താവ് ഈശോ മിശിഹായുടെ  യല്‍ദാ (ജനനം);

എന്ന പേരിലായിരുന്നു നമ്മുടെ പൂര്‍വികരുടെ ഇടയി ല്‍ പിറവിത്തിരുനാള്‍ അറിഞ്ഞിരുന്നത്.ബേസ്‌ യല്‍ദാ എന്നും പിറവിത്തിരുനാള്‍ അറിയപ്പെട്ടിരുന്നു. 

തീയുഴല്ച്ച

അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനത്തിന് പ്രകാശമായി പിറന്ന നമ്മുടെ കര്‍ത്താവ് ഈശോ മ്ശിഹായെ ധ്യാനിച്ച്‌ അന്നെ ദിവസം പരിശുദ്ധ കുര്‍ബാനയില്‍ പങ്കാളികളാകുമ്പോള്‍, കുര്‍ബാനയുടെ ഇടയി ല്‍ തന്നെ തീയുഴല്ച്ച ശുശ്രൂഷയുണ്ടായിരുന്നു.

പ്രകാശമായി പിറന്നവനെ ധ്യാനിക്കുവാന്‍ സ്ലീവാകൃതിയി ല്‍ പള്ളിമുറ്റത്ത്‌ കുഴിയുണ്ടാക്കി തീ തെളിച്ചു കിഴക്കോട്ട് ദര്‍ശനമായി ശുശ്രൂഷ നടത്തിയിരുന്നു. ഇതെല്ലാം പോയി. അല്ലേല്‍ പേരിനു ചെയ്തു പോകുന്നു. തീയി ല്‍ ദൈവത്തെ കണ്ടു പ്രകാശമാകുവാ ന്‍ നമ്മെ ക്ഷണിക്കുന്ന ശുശ്രൂഷയായിരുന്നു തീയുഴല്‍ച്ച ശുശ്രൂഷ. 

നമ്മുടെ എല്ലാ തിരുനാളിന്റെയും മുഖ്യം സഭയുടെ ഔദ്യോഗിക ശുശ്രൂഷകളിലൂടെയുള്ള ( പ്രാര്‍ത്ഥനക ള്‍ ) ധ്യാനമായിരുന്നു. അതെല്ലാം വെട്ടികുറച്ച് പുറം പരിപാടികളിലേക്ക് നാം ഓട്ടം നടത്തുന്നു. 

മദ്ബ്ഹായില്‍ കുര്‍ബാനയായി വരുന്ന കര്‍ത്താവിനെക്കാ ള്‍ പ്രാധാന്യം, പ്രയോഗികമായി ക്രിബ്നും  ക്രിസ്മസ് ട്രീക്കും കേക്കിനും പടക്കത്തിനും ഒക്കെ കൊടുത്തു നമ്മുടെ പിറവിത്തിരുനാള്‍ ആഘോഷം വെറും പടക്കം ആയി മാറുന്നില്ലേ?

മ്ശിഹായുടെ ജനനത്തി ല്‍, തീറ്റക്കെന്നു പറഞ്ഞു മിണ്ടാപ്രാണികളെ കൊന്നു തിന്നുന്നത് ജനനത്തിനു തന്നെ എതിരല്ലേ?

പുല്‍ക്കൂട്ടി ല്‍  ജനിച്ചവന് പണകൊഴുപ്പി ല്‍ പുല്‍ക്കൂട് തീര്‍ക്കുന്നത് തന്നെ പാപം. തീര്‍ത്തും ദരിദ്രനായ, അടിസ്ഥാന ആവശ്യമായവ ഇല്ലാത്ത  ഒരുവന്റെ ഭവനത്തിന് നമ്മെകൊണ്ടാവുന്ന എളിയ സഹായം നല്‍കുന്നതാണ് യഥാര്‍ത്ഥ പുല്‍ക്കൂട് നിര്‍മ്മാണം.

പ്ലാസ്റ്റിക്‌ ട്രീകളും പ്ലാസ്റ്റിക്‌ തോരണങ്ങളും ഒക്കെ ആഘോഷമാക്കുന്നത് തന്നെ സ്രഷ്ടാവിന്റെ മനുഷ്യജനന ഓര്‍മ്മയോട് കാണിക്കുന്ന ക്രൂരതയാണ്. ചിലര്‍ ആഘോഷപ്പേരി ല്‍ വൃക്ഷങ്ങളുടെ മേ ല്‍ തോരണങ്ങ ള്‍ അതും പ്ലാസ്റ്റിക്‌ മയമായവ വലിച്ചു വാരി ക്കെട്ടും. ഓരോ സൃഷ്ടിക്കും ഉള്ള ബഹുമാനം കൊടുക്കാന്‍ മറക്കരുതേ. നമ്മുടെ പുറത്ത്‌ ഇതെല്ലാം വലിച്ചു വാരിക്കെട്ടിയാ ല്‍ നമ്മുക്ക് ഇഷ്ടപ്പെടുമോ?. നമ്മുടെ നിലനില്‍പ്പിന് വേണ്ട മറ്റ് പ്രകൃതി അസ്ഥിത്വങ്ങളോട്, നാം അറിയാതെ ആണേലും ഇങ്ങനെ ക്രൂരത കാട്ടാതിരിക്കാം.

യല്‍ദാ വൃക്ഷം (Yalda tree)

പ്ലാസ്റ്റിക്‌ ട്രീ മേടിച്ചു ഭൂമിക്ക് ഭാരം ആകാതെ, സ്വാഭാവിക മരങ്ങള്‍ വച്ച് പിടിപ്പിക്കുക. യല്‍ദാ വൃക്ഷം  എന്ന പേരി ല്‍ അന്നെ ദിവസം വൃക്ഷതൈ നട്ടാ ല്‍ നന്നാണ്. സമ്മാനമായി വൃക്ഷത്തൈ പരസ്പരം കൈമാറാം. മ്ശിഹായുടെ ജനനത്തി ല്‍ ഒരു വൃക്ഷം ജനിക്കാനുള്ള വൃക്ഷതൈ നടാം. അങ്ങനെ പ്ലാസ്റ്റിക്‌  ക്രിസ്മസ് ട്രീക്ക് പകരം യല്‍ദാ വൃക്ഷം  എന്ന പേരി ല്‍ സ്വാഭാവിക മരങ്ങള്‍ ഉണ്ടാകട്ടെ . നമ്മുടെ പള്ളി പരിസരങ്ങളും  പുരയിടങ്ങളും ഒക്കെ വൃക്ഷങ്ങ ള്‍  കൊണ്ട് നിറയട്ടെ.

കേക്ക്‌ എന്ന ഭക്ഷണത്തിനു പകരം നമ്മുടെ നാട ന്‍ പഴം വല്ലതും പങ്കുവയ്ക്കുന്നതാണ് ശ്രേഷ്ടം. നല്ല ഭക്ഷണം ഇല്ലാതെയായി. എന്നാലും രുചി കൂട്ടാന്‍ കൃത്രിമ കൂട്ടിനാ ല്‍ കേക്ക്‌ ഉണ്ടാക്കി കഴിക്കുന്നതും കൊടുക്കുന്നതും ജനനത്തിന്റെ സന്തോഷത്തെ കെടുത്തി അസുഖത്തിലേക്ക് നയിക്കും. ഈശോയുടെ ജനനസന്തോഷ ദിവസത്തി ല്‍, രോഗകാരണമാകുന്ന  ഭക്ഷണം കൊടുക്കാതിരിക്കാം .

പണ്ട് ഒരു പുരോഹിത ശ്രേഷ്ടനിറങ്ങി ദാനം നടത്തിയത് ഇന്നു കരോള്‍ കൂത്തായി മാറി. കൂത്താണെങ്കിലും നന്നായി നടത്തിയാല്‍ കാണാന്‍ കൌതുകം ഉണ്ട്. കരോള്‍ എന്ന് പറഞ്ഞു കോമാളി വേഷ രീതിയില്‍ പാപ്പായെ ഇറക്കി ചില പ്രാര്‍ത്ഥനക്കാര്‍ കാണിക്കുന്നത് പോലെ കാറിക്കൂവി പ്രഹസനം നടത്തുന്നത് ദയവായി നിര്‍ത്താന്‍ മനസ്സാകണേ. ഈശോയുടെ ജനനദൂത്‌ അറിയിക്കാന് മാന്യമായ മറ്റു  രീതിക ള്‍ എടുക്കാമല്ലോ.
ഒരു നക്ഷത്രം

ഒരു നക്ഷത്രം അന്ന് കിഴക്ക് ഉദിച്ചു. ഒരു നക്ഷത്രം മതിയില്ലേ ഒരു ഭവനത്തില്‍. ഈശോ ജനിച്ചിടത്താണ് നക്ഷത്രം അര്‍ത്ഥവത്താകുന്നത്. അങ്ങനെയുള്ള ഒരു സാഹചര്യം പോലും മെനയാന്‍ മനസ്സില്‍ പോലും ചിന്തിക്കാതെ വലിച്ചുവാരി നക്ഷത്രം തൂക്കിയിട്ട്‌ എന്ത് കാര്യം? നക്ഷത്രം പലതിട്ടു ഷോ കാണിക്കാനുള്ളതല്ല.

ഒരു നക്ഷത്രത്തിനു പകരം പലതിട്ടു ലൈറ്റ് ഷോ നടത്തുമ്പോ ള്‍ അവന്റെ ജനനത്തിന്റെ അടയാളമായമായി മാറിയ നക്ഷത്രത്തെ നാം ആക്ഷേപിക്കുകയല്ലേ? നക്ഷത്രം തൂക്കുന്ന സ്ഥലം നമ്മുടെ കര്‍ത്താവ്‌ ഈശോ മ്ശിഹായിക്ക് പാര്‍ക്കാ ന്‍ പാകമായിരിക്കണം. നമ്മുടെ കര്‍ത്താവ്‌ ഈശോ മ്ശിഹായിക്ക് പാര്‍ക്കാ ന്‍ പാകമായ ഇടമാണോ ഞാനും എന്റെ ഭവനവും? 

മദ്യമില്ലാതെ, പുകവലയില്ലാതെ, മിണ്ടാപ്രാണികളെ കൊന്നു തിന്നാതെ, ആഡംബര ഷോ – കളില്ലാതെ, ലളിതമായി, എളിയവനായി പിറന്നവനെ കു ര്‍ബാനയായി കൈകൊണ്ട്, ഉയര്‍ത്തെഴുന്നേറ്റ ഈശോ മ്ശിഹായുടെ യല്‍ദാ ഉചിതമായി നമുക്ക് കൊണ്ടാടാം. ഏവര്‍ക്കും നമ്മുടെ കര്‍ത്താവ്‌ ഈശോ മ്ശിഹായുടെ യല്‍ദായുടെ ജീവിതശൈലി നേര്‍ന്നുകൊണ്ട് അവനില്‍ സ്നേഹപൂര്‍വ്വം    മാ ര്‍ സ്ലീവാ ദയ്റാ.


No comments:

Post a Comment